തിരുവനന്തപുരം: റിട്ട. എസ്ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വർണ മാല കവർന്ന കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കരുംകുളം ഓമന വിലാസത്തിൽ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടികൂടിയത്. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടിൽ റിട്ട. എസ്ഐ ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തിൽക്കിടന്ന മാലയാണ് ഇവർ കവർന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടിൽ എത്തുന്നത്.തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ ജയലക്ഷ്മിയും അകത്തുകയറി.

വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തിൽക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്‌കൂട്ടറിൽ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെയാണ് രക്ഷപ്പെട്ടത്. ഉടൻ തന്നെ വൃദ്ധ ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകീട്ടോടെ പിടികൂടിയത്. കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. നേമം സിഐ പ്രജീഷ്, എസ്ഐമാരായ ഷിജു, രജീഷ്, സിപിഒമാരായ രതീഷ്ചന്ദ്രൻ, സജു, കൃഷ്ണകുമാർ, ബിനീഷ്, സുനിൽ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.