തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ജോയ് മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ മഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോയിയുടെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം?ഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍നീണ്ട തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു, മുഖ്യമന്ത്രി അറിയിച്ചു.