കണ്ണൂർ: നിടുംപൊയിൽ ചുരത്തിൽ ചരക്കുലോറി ക്ളീനറെ ജാക്കി ലിവർ കൊണ്ടു അടിച്ചു കൊന്ന ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(29)ണ് കൊല്ലപ്പെട്ടത്. നിടുംപൊയിൽ-മാനന്തവാടി ചുരം റോഡരികിൽ ചാമുണ്ഡി കോറയുടെ സമീപം ലോറികൾ നിർത്തിയിടുന്ന സ്ഥലത്തുവെച്ചു ചൊവ്വാഴ്‌ച്ച പുലർച്ചെ നാലരയോടെയാണ് സംഭവം.

പ്രതിയായ ലോറി ഡ്രൈവർ പത്തനാപുരം പടന്നാല സ്വദേശി നിഷാദ്(29) കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ജാക്കി ലിവർ ഉപയോഗിച്ചു ഡ്രൈവർ നിഷാദ് ക്ളീനർ സിദ്ദിഖിനെ തലയ്ക്കു അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പേരാവൂർ പൊലിസ് സ്ഥലത്തെത്തി മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാവൂർ സി. ഐ ബിജോയ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആന്ധ്രയിൽ നിന്നും സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്നു ഇരുവരും. മദ്യലഹരിയിൽ ഇവർ പണത്തെ കുറിച്ചു തർക്കമുണ്ടായതിനെ തുടർന്നാണ് വാക്കേറ്റവും കൊലപാതകവും നടന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തലയ്ക്കു മാരകമായി അടിയേറ്റ സിദ്ദിഖ് രക്തം വാർന്നൊഴുകിയാണ് മരിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യുമെന്ന് പേരാവൂർ പൊലിസ് അറിയിച്ചു.