കോതമംഗലം : നെല്ലിക്കുഴിയിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിൽ രണ്ട് ഉത്തർപ്രദേശ് സ്വദേശികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇരുവരിൽ നിന്നുമായി 160 ഗ്രാം ഗഞ്ചാവ് കണ്ടെടുത്തത്.

ഇവർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.ഉത്തർപ്രദേശിലെ ശഹരൻപൂർ ജില്ലക്കാരായ അൻവർ ( 33 ), ബിലാൽ (29) എന്നിവരാണ് പിടിയിലായത്. കേസിൽ പിടിയിലായ അൻവർ മൂവാറ്റുപുഴയിലെ തന്റെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് വിൽപ്പനയ്ക്കായി നെല്ലിക്കുഴിയിലെത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനു ജേക്കബ്, സിദ്ദീഖ് എ.ഇ ., സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ പി. ടി. എന്നിവരും പങ്കെടുത്തു. കഞ്ചാവ് ബ്രൗൺഷുഗർ തുടങ്ങിയ മയക്കു മരുന്നുകളും, പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതായി പരാതിയുള്ളതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കോതമംഗലം എക്‌സൈസ് താലൂക്ക് തലത്തിൽ ഒരു കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

പൊതു ജനങ്ങൾക്ക് കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറെ വിവരം അറിയിക്കാം
മൊബൈൽ നമ്പർ. 9 4 0 0 0 6 9 5 6 2. 0485-2824419, 2826460, 2572861 എന്നീ ഓഫീസ് നമ്പറുകളിലും വിവരങ്ങൾ അറിയിക്കാം.