കൊച്ചി: നെല്ലാട് വീട്ടൂരിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി പിടിയിൽ. മുഹമ്മദ് മോഫൂർ അലി (ലംബോ ഭായി 37 ) ആണ് കുന്നത്ത് നാട് പൊലീസിന്റെ പിടിയിലായത്. പ്രധാന പ്രതി രായമംഗലം കീഴില്ലം വട്ടപ്പറമ്പിൽ സാജു പൗലോസ് (60) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഐരാപുരം സ്വദേശി എൽദോസ് ആണ് മരണപ്പെട്ടത്. സാജു പൗലോസും, മുഹമ്മദ് മോഫൂർ അലിയും ചേർന്നാണ് എൽദോസിനെ റബർ തോട്ടത്തിൽ കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. സാജു പൗലോസിന്റെ മകൻ ഒരു വർഷം മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു. ഇതിലെ പ്രതിയെ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് സാജു പൊലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പണമിടപാട് നടന്നതായി സൂചനയുണ്ട്.

18 ന് വൈകീട്ട് തൃക്കളത്തൂരിൽ നിന്നുമാണ് എൽദോസിനെ ഓട്ടോറിക്ഷയിൽക്കയറ്റി റബർ തോട്ടത്തിലെത്തിച്ച് കൊലപ്പെടുത്തിയത്. 19 ന് രാവിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിന്റെ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടനായി.

നാട്ടിലേക്ക് രക്ഷപെടാനുള്ള തയ്യാറെടുപ്പിനിടയിൽ കീഴില്ലം ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് അസം സ്വദേശി പിടിയിലായത്. സാജുവിന്റെ സഹോദരന്റെ വീട്ടിലെ ജോലിക്കാരനാണ് ഇയാൾ. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി പി.പി.ഷംസ്, ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എസ് ഐമാരായ എ.എൽ.അഭിലാഷ്, ആർ.ഹരിദാസ്, എഎസ്ഐ മാരായ ജെ.സജി, എൻ.വേണുഗോപാൽ, എൻ.കെ.ജേക്കബ്ബ്, കെ.എ.നൗഷാദ്, എസ് സി പി ഒമാരായ ടി.എ.അഫ്‌സൽ വർഗീസ്.ടി.വേണാട്ട്, പി.കെ.ശ്രീജിത്, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.