കോതമംഗലം: മുളകുപൊടി എറിഞ്ഞ്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം.ഇന്ന് ഉച്ചയോടെ കോതമംഗലം റവന്യൂടവറിലാണ് സംഭവം.

സാരമായി പരിക്കേറ്റ നെല്ലിക്കുഴി പഞ്ചായത്ത് നിവാസിയായ യുവാവ് വെട്ടേറ്റതിനെത്തുടർന്നുള്ള മുറിവിൽ നിന്നും രക്തം ഒഴുകുന്ന നിലയിൽ കെട്ടിടത്തിന്റെ ഒരു നില ഓടിക്കയറി, സമീപത്തെ മാർബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി വരെ ഓടിയെത്തി ചികിത്സ തേടുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

ഇയാളുടെ കൈയ്ക്ക് സാരമായി മുറിവേറ്റിട്ടുണ്ട്. തലയ്ക്ക് നേരെ എതിരാളി ആയുധം വീശിയപ്പോൾ തടയാൻ ശ്രമിച്ചതിനെത്തുടർന്നാണ് കൈയിൽ ആഴത്തിൽ മുറിവേറ്റതെന്നാണ് ഓടിക്കൂടിയവരിൽ നിന്നും ലഭിക്കുന്ന വിവരം.

മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. തടയാൻ ശ്രമിക്കവെ ഓടിക്കൂടിയവരിൽ ഒരാൾക്കും വെട്ടേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. അക്രമിയും പരിക്കേറ്റ യുവാവും റവന്യുടവറിലെ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരാണെന്നാണ് സൂചന.

അക്രമിയുടെ ഭാര്യയും പരിക്കേറ്റ യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും 6 മാസം മുമ്പ് ഇയാൾ യുവതിയെ കടത്തിക്കൊണ്ടുപോയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വിവരം.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടന്നുവരികയാണെന്നും പൂർത്തിയായാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നും കോതമംഗലം സിഐ അറിയിച്ചു