മലപ്പുറം: പെൺകുട്ടികളെയും ഭർതൃമതിയായ സ്ത്രീകളെയും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുർ സ്വദേശിയായ കറുകപ്പ പറമ്പിൽ മുഹമ്മദ് നിഷാലാണ് പിടിയിലായത്. നിലമ്പൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ട് പെൺകുട്ടികളെ വശീകരിച്ച് പാട്ടിലാക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ ഹോബിയെന്നാണ് പരാതി.

നിലമ്പൂർ സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തിരൂർ മഞ്ചേരി എന്നീ സ്ഥലങ്ങളിൽ വച്ച് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിഷാൽ ഇതിനുമുമ്പും സമാന സംഭവത്തിൽ പ്രതിയായിരുന്നു. ഇയാളെ നേരത്തെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നതായും നിലമ്പൂർ പൊലീസ് പറഞ്ഞു.

പരാതിക്കാരിയെ ഇസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരൂരങ്ങാടിയിലുള്ള ഒരു ലോഡ്ജിൽ വെച്ചും പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയും പല തവണയായും പ്രതി ബലാത്സംഗം ചെയ്ത് പരാതിക്കാരിയുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച് പരാതിക്കാരിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിലും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ യുവാവ് നിഷാലിനെ മണ്ണാർക്കാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് മുഹമ്മദ് നിഷാൽ മണ്ണാർക്കാട് വച്ച് പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിലാണ് അന്നു പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്.

അതേ സമയം നേരത്തെ താമരശേരിയിൽ ഫൈറൂസ് എന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തന്റെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ വിശദീകരണവുമായി നിഷാൽ രംഗത്തുവന്നിരുന്നു. ഭീഷണി സന്ദേശമെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദം തന്റേത് തന്നെയെന്ന് നിഷാൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഫൈറൂസിന്റെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തനിക്ക് ഫൈറൂസിനെ അറിയില്ലെന്നും ഇയാൾ പറഞ്ഞു. സുഹൃത്ത് പറഞ്ഞതിന്റെ മറുപടിയായി അയച്ച ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നതെന്നായിരുന്നു അന്നു നിഷാൽ പറഞ്ഞത്.

ഫൈറൂസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അതിന് പിന്നിൽ താമരശേരി സ്വദേശി ആഷിഖും ഇവരുടെ മറ്റുചില സോഷ്യൽ മീഡിയ സുഹൃത്തുക്കളുമാണെന്ന് നിഷാൽ ആരോപിച്ചിരുന്നത്. ഫൈറൂസ് ചികിത്സയിലിരിക്കെ സുഹൃത്തിന് ലഭിച്ച നിഷാലിന്റെ ശബ്ദസന്ദേശം ഉയർത്തിക്കാട്ടി മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഫൈറൂസിന്റെ കുടുംബം ആരോപിച്ചിരുന്നു.ഫൈറൂസിനെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തങ്ങളോട് കളിച്ചതിനെല്ലാം ഫൈറൂസിനോട് പകരം ചോദിച്ചെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തെത്തിയിരിരുന്നത്. ഫൈറൂസ് അടികിട്ടിയിരിക്കുകയാണെന്നും അടുത്തത് ആഷിഖാണെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സന്ദേശം ഫൈറൂസിന്റെ സുഹൃത്ത് മിത്ലാജിന് ലഭിച്ചത്. ഫൈറൂസിന്റെ സുഹൃത്ത് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട എതിർപ്പാണ് ക്വട്ടേഷന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.