കോഴിക്കോട്: ആർ ബി ഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇമെയിലുകൾ അയച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശിയെ വഞ്ചിച്ച് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് നൈജീരിയൻ സ്വദേശിയായ അകുച്ചി ഇഫെനി ഫ്രാങ്ക്‌ലിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയുമായി ബന്ധപ്പെട്ട നിരവധി ഫോൺ നമ്പറുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളിലുമെല്ലാം നടത്തിയ തുടർച്ചയായ പരിശോധനകൾക്കൊടുവിലാണ് സൈബർ ക്രൈം പൊലീസ് ബംഗളൂരുവിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കൈയിൽ നിന്നും സാമ്പത്തിക തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന നിരവധി മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.

ഒ എൽ എക്‌സ് വഴി വിൽപനക്ക് വെച്ച ആപ്പിൾ ഐ പാഡ് വാങ്ങേനെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരനുമായി ബന്ധപ്പെട്ടത്. പിന്നീട് വിദേശ ബാങ്കിന്റേതെന്ന് തെറ്റിധരിപ്പിക്കുന്ന രേഖകളും രസീതുകളും മറ്റും നൽകിയും ആർ ബി ഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇമെയിലുകളും വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ചും പരാതിക്കാരനെ പ്രതി വിശ്വസിപ്പിച്ച ശേഷം പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്റ്റിവേഷൻ ഫീസ് തുടങ്ങി പല ആവശ്യങ്ങളുടെ പേരിൽ പരാതിക്കാരനിൽ നിന്നും ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ കേസിൽ അറസ്റ്റിലായ രണ്ട് നൈജീരിയൻ സ്വദേശികളെ ചോദ്യം ചെയ്ത അടിസ്ഥാനത്തിൽ കൂടിയാണ് പൊലീസ് അകുച്ചി ഇഫെനി ഫ്രാങ്ക്‌ലിനിലേക്ക് എത്തിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന നൈജീരിയൻ സ്വദേശികളായ ഇമ്മാനുവൽ ജെയിംസ് ലെഗ്‌ബെറ്റി, ഡാനിയൽ ഒയെവാലെ ഒലായിങ്ക എന്നിവരാണ് നേരത്തെ പിടിയിലായത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീ ദിനേശ് കോറോത്ത്, ഉദ്യോഗസ്ഥന്മാരായ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമായ ജിതേഷ്, രാജേഷ്, ഫെബിൻ, സിവിൽ പൊലീസ് ഓഫീസറായ അർജുൻ, സിവിൽ പൊലീസ് ഓഫീസർ (ഡ്രൈവർ) സനോജ് കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.