കൂത്തുപറമ്പ്: നാടകാസ്വാദകർക്ക് പ്രമേയത്തിലും അവതരണത്തിലും പുതുമയും കൗതുകവും പകർന്ന് ആറുദിനം നീണ്ടുനിന്ന നാടക മഹാമേളയ്ക്ക് തിരശ്ശീല വീണു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഏഴ് വേദികളിലായി നടന്ന മേളയിൽ 40-ഓളം വ്യത്യസ്ത നാടകങ്ങൾ അരങ്ങിലെത്തി.

കോവിഡിനുശേഷം അരങ്ങ് നഷ്ടപ്പെട്ട കലാകാരന്മാർക്ക് വേദികളൊരുക്കുക എന്ന ലക്ഷ്യവുമായി തിയേറ്റർ കിച്ചൺ തലശ്ശേരിയാണ് നാടകോത്സവം സംഘടിപ്പിച്ചത്. ഒരു തിയേറ്റർ മ്യൂസിയംപോലെ സഞ്ചരിച്ച് ഒരുസമയം 15 പേർക്ക് മാത്രം കാണാൻ കഴിയുന്ന 'മരണാനുകരണം'. ഒരു അംബാസഡർ കാറിനുള്ളിലിരുന്ന് നാലുപേർക്ക് കാണാൻ കഴിയുന്ന 'ഭ്രാന്ത്: എ മീഡിയേറ്റഡ് പെർഫോമൻസ്'.

ഒരുസമയം 100 പേർക്ക് മാത്രം കാണാൻ കഴിയുന്ന അഭിനേതാക്കളുടെ ശരീരചലനങ്ങളിലൂടെ വേറിട്ട ആസ്വാദനം പകരുന്ന ഫ്‌ളോട്ടിങ് ബോഡീസ് എന്നീ നാടകങ്ങൾ പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി.

ദേശീയ പുരസ്‌കാരജേതാവ് സുവീരൻ സംവിധാനം നിർവഹിച്ച ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും, തൃശ്ശൂർ റിമമ്പറൻസ് തേിയറ്റർ ഗ്രൂപ്പിന്റെ ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ഹിഗ്വിറ്റ, സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്നിവ ശ്രദ്ധനേടി.