തൃശൂര്‍: കോടതിയില്‍ വൈദ്യുതി പോയ തക്കത്തിന് ലഹരിക്കേസ് പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം. രക്ഷപെടുമ്പോള്‍ വെളുത്ത ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തൃശൂര്‍ ഒന്നാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരനാണ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നു കേസില്‍ എറണാകുളം കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ പൗരനായ പ്രതിയാണ് രക്ഷപ്പെട്ടത്. എറണാകുളം ജില്ലാ ജയിലില്‍നിന്ന് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയതായിരുന്നു.

സെന്‍ട്രല്‍ ജയിലില്‍വെച്ച് പ്രതിയുടെ കയ്യില്‍നിന്നും നിരോധിതവസ്തു കണ്ടെടുത്ത കേസിലാണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. വെസ്റ്റ് പോലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.