മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കവെ ഉയരുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാൻ കഴിയാത്ത ചിലർ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്. യാത്രയിൽ മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാൻ അനുവദിക്കുന്നില്ലെന്നാണ് ഇവർ വാദിക്കുന്നതെന്ന് ഫാത്തിമ പറയുന്നു.

'കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്ന ഒരു യാത്രയിൽ തീർത്തും മറ്റൊരു പാർട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ്? ലീഗിന്റെ മാത്രമല്ല, യുപിഎയിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല'. സിപിഎം നടത്തുന്ന യാത്രയിൽ സിപിഐക്കാരൻ കൊടിയുമായി പോവാറില്ലല്ലോയെന്നും ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാൻ കഴിയാത്ത ചിലർ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'ക്ക് മുസ്ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാൻ അനുവദിക്കുന്നില്ലത്രേ.അതുകൊള്ളാം, കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്ന ഒരു യാത്രയിൽ തീർത്തും മറ്റൊരു പാർട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ്? ലീഗിന്റെ മാത്രമല്ല, യു.പി.എ യിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല. സിപിഎം നടത്തുന്ന യാത്രയിൽ സിപിഐക്കാരൻ കൊടിയുമായി പോവാറില്ലല്ലോ? അതുകൊണ്ട്, താങ്കൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ!