നെടുമ്പാശ്ശേരി: വിമാനം തകരാറിലായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ ബഹളം. ശനിയാഴ്ച രാതി 11ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. ലീവ് കഴിഞ്ഞ് ദുബായില്‍ ഇന്ന് ജോലിക്കുകയറേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം പ്രതിസന്ധിയിലായിരുന്നു.

യഥാസമയം തകരാര്‍ അറിയിച്ചിരുന്നെങ്കില്‍ പുലര്‍ച്ചെയുള്ള മറ്റ് വിമാനങ്ങളില്‍ ഇവര്‍ക്ക് പോകാമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്ന് ഇറക്കാതെ വിമാനം ഉടന്‍ പുറപ്പെടുമെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനാല്‍ രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു. ഇതോടെയാണ് യാത്രക്കാര്‍ ബഹളം വച്ചത്. വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസെത്തി പിന്നീട് ഇവരെ അനുനയിപ്പിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാര്‍ പരിഹരിക്കുന്നതിന് ഉച്ചക്ക് രണ്ടിന് വിമാനത്തില്‍ പാര്‍ട്‌സ് എത്തണം.

അതിനു ശേഷം തകരാര്‍ പരിഹരിച്ച് വൈകീട്ട് നാലിന് വിമാനം പുറപ്പെടുമെന്നാണ് സ്‌പൈസ് ജെറ്റ് അധികൃതര്‍ പറയുന്നത്.