തിരുവനന്തപുരം:സംസ്ഥാനത്ത് പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ കാശില്ല.ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഏറ്റവുമധികം പൊലീസ് വണ്ടികൾ ഓടുന്ന സ്ഥലങ്ങലിലൊന്നായ തിരുവനന്തപുരത്തടക്കം ഇന്ധനം നിറയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് വകുപ്പ്.തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി.പൊലീസ് സ്റ്റേഷന്റെ സ്വാഭാവികമായ ഓട്ടത്തിന് ഈ ഇന്ധന ലഭ്യത മതിയാകില്ല എന്നതാണ് വസ്തുത.

നിലവിലെ സ്ഥിതി അനുസരിച്ച് ഒരു ദിവസം കേവലം അഞ്ച് ലിറ്റർ മാത്രമാണ് ഒരു ജീപ്പിൽ ലഭിക്കുക.മുമ്പ് ഒരു ദിവസം പത്ത് ലിറ്റർ ഇന്ധനം എന്ന കണക്കിലായിരുന്നു നൽകിയിരുന്നത്.പിന്നീടാണ് ഇത് രണ്ടുദിവസത്തേക്കാക്കി ചുരുക്കിയത്.ഇന്ധന ക്ഷാമം പൊലീസിന്റെ പെട്രോളിംഗിനെയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം.

ഇന്ധന കമ്പനിക്ക് കുടിശികയായി പൊലീസ് നൽകാനുള്ളത് ഒരു കോടി രൂപയാണ്.ഇതോടെ ഇന്ധനപ്രതിസന്ധിയിൽ സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി.കുടിശികയായി നൽകാനുള്ളതിന് പുറമെ 50 ലക്ഷം രൂപയും കൂടെ അടിന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.ധനവകുപ്പിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധന പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.