തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേട് ആണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷമം തോന്നുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ടെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു. പവര്‍ ഗ്രൂപ്പില്‍ മന്ത്രിസഭയിലെ ഒരാള്‍ ഉണ്ടെന്നത് ശരിയെങ്കില്‍ അത് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 15 അംഗ പവര്‍ ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന് ഒരു കടമയുണ്ട്. എന്നാല്‍, നമ്മുടെ മനസാക്ഷി എവിടെ പോയി. സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ്. സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക. പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂര്‍ണപരിഹാരമായി കാണാനാകില്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാരിന് ഒറ്റയ്ക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകില്ല', ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.