തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടേക്കും. അതിന്റെ സ്വാധീനത്താൽ 48 മണിക്കൂറിനുള്ളിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നത്. ഇന്ന് ഒറ്റപ്പെട്ട അതി തീവ്രമഴയ്ക്കും നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നു മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. കേരളത്തിലെ ഒമ്പതു ജില്ലകളിൽ തീവ്ര മഴയായ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തിരുവോണ ദിനമായ നാളെ മൂന്നു വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയം മുതൽ വയനാട് വരെ ഏഴു ജില്ലകളിൽ അതിശക്ത മഴ (യെല്ലോ അലർട്ട്) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.