തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ( ഐഎഫ്എഫ്കെ) ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു. വഴുതക്കാട് ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ആനിക്ക് ആദ്യ ഡെലിഗേറ്റ് പാസ് നൽകി സാംസ്‌കാരികമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 'നോ ടു ഡ്രഗ്സ്' സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് നൽകി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അധ്യക്ഷത വഹിച്ചു.

ഡിസംബർ 07 മുതൽ 09 വരെ ടാഗോർ തിയേറ്ററിൽ സജ്ജമാക്കിയിരിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്നും പ്രതിനിധികൾക്കുള്ള പാസ് വിതരണവും ആരംഭിക്കും. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാകും പാസ് വിതരണം. 14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

പ്രതിനിധികൾ തിരിച്ചറിയൽ രേഖകളുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗ്ഗാനുരാഗത്തിന്റെ കഥ പറയുന്ന 'ലോർഡ് ഓഫ് ദി ആൻഡ്സ്' ആണ് രാജ്യാന്തരമേളയിലെ ആദ്യ ചിത്രം.1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോസംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ചലച്ചിത്രമേളയിൽ നടക്കുന്നത്.