കോഴിക്കോട്:ഇന്ത്യൻ നാഷണൽ ലീഗിന്റെ ദേശീയ പ്രസിഡന്റായി പ്രൊഫ.മുഹമ്മദ് സുലൈമാനെയും ദേശീയ ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലിനെയും തിരഞ്ഞെടുത്തു.ഡൽഹിയിൽ നിന്നുള്ള മുസമ്മിൽ ഹുസൈൻ, തമിഴ്‌നാട്ടിലെ ഡോ. ഇബ്നു സൗദ് എന്നിവരും ജനറൽ സെക്രട്ടറിമാരാണ്.യു.പി.യിലെ പി.സി.കുരീലാണ് വർക്കിങ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരായി ഡോ. ഷക്കീൽ അഹമ്മദ് (തമിഴ്‌നാട്), അഡ്വ.ഇഖ്ബാൽ സഫർ (ബിഹാർ), സൈദ് അഫ്സൽ അലി (മഹാരാഷ്ട്ര), കെ.എസ്.ഫക്രുദ്ദീൻ (കേരളം) എന്നിവരെയും മഖ്ബൂൽ അഹമ്മദ് (യു.പി,ഓർഗനൈസിങ് സെക്രട്ടറി).

ആർ.എസ്.എസിന്റെ ദേശീയ പദ്ധതിയാണ് ഗവർണർ കേരളത്തിൽ നടപ്പാക്കുന്നത്. മുസ്ലിംലീഗും കോൺഗ്രസും ബിജെപിക്കൊപ്പം ചേർന്ന് തിരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ജനങ്ങൾ ഇതിനെതിരെ രംഗത്തിറങ്ങുമെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നടപടി നേരിട്ടവർക്കൊപ്പം പോയ അബൂബക്കർ ഹാജിയും പ്രവർത്തകരും പാർട്ടിയിൽ തിരിച്ചെത്തിയതായും കൂടുതൽ പേർ തിരിച്ചുവരുന്നുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഇർഫാൻ അലി (മഹാരാഷ്ട്ര), മുർത്തസ അലി (യു.പി,സെക്രട്ടറിമാർ), ഡോ.അമീൻ (കേരളം,ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.കാസിം ഇരിക്കൂർ, ബി.ഹംസ ഹാജി, എം.എം.മാഹീൻ, സി.പി.അൻവർ സാദത്ത്, എം.എ.ലത്തീഫ്, കുഞ്ഞാവുട്ടി അബ്ദുൽ ഖാദർ എന്നിവരുൾപ്പെടെ 26 പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.കേരളം, തമിഴ്‌നാട് ഗവർണർമാരുടെ നടപടികൾക്കെതിരെ ഐ.എൻ.എൽ ദേശീയ കൗൺസിൽ യോഗം പ്രമേയവും പാസാക്കി.