പീരുമേട്: രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറയിൽ നിന്ന് വനം വകുപ്പ് പിടികൂടി. തിരുവനന്തപുരം വിതുര ഉഷസ് ഭവനിൽ ശ്രീജിത്ത്, പരുന്തുംപാറ ഗ്രാംപി സ്വദേശി വിഷ്ണു എന്നിവരെയാണ് വനംവകുപ്പിന്റെ സംയുക്ത പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തിവന്നിരുന്ന പരിശോധനയ്ക്ക് ഒടുവിലാണ് ഇന്നലെ പരുന്തുംപാറയിൽ നിന്ന് ആനക്കൊമ്പുകളുമായി ഇവർ പിടിയിലാകുന്നത്. പീരുമേട്, വണ്ടിപ്പെരിയാർ വനമേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപകമായ മൃഗവേട്ട നടക്കുന്നുണ്ടെന്നും കൂടുതൽ പേർ കേസിൽ ഉൾപെട്ടിട്ടുള്ളതായി സംശയിക്കുന്നതായും അന്വേഷണം വരും ദിവസങ്ങളിൽ തുടരുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മേഖല കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു. മുണ്ടക്കയം ഫ്ളൈയിങ് സ്‌ക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.