കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമസ്ത അതിന് മുതിരില്ല.സമസ്തയുടെ പോഷക സംഘടകൾ സമസ്തയെ ശക്തി പെടുത്താൻ വേണ്ടി ആവണം പ്രവർത്തിക്കേണ്ടത്.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളുണ്ട്. ആരാധന സ്വാതന്ത്ര്യമുണ്ട്. ഗ്യൻ വ്യാപി പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിന്റെ കടക്കൽ കത്തി വക്കുന്നതാവരുത്. നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ അതിനെതിരെ എങ്ങനെ നിൽക്കാം എന്ന് സമസ്ത ആലോചിക്കുന്നു. വർഗീയ പ്രശ്‌നങ്ങളോ ഭിന്നിപ്പിക്കളോ സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രിമുത്തുക്കോയ തങ്ങൾ ചൂണ്ടിക്കാട്ടി.

കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത്. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ പള്ളിക്കമ്മറ്റിക്ക് കോടതി നിർദ്ദേശം നൽകി.