കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ, ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തും. ഈ മാസം 15 നാകും പ്രത്യേക സിറ്റിങ്ങ് നടത്തുക. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ മറ്റു നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

ചാരക്കേസിൽ പ്രതിയാക്കപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്, ഇടക്കാല ജാമ്യം റദ്ദാക്കുകയും വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ പ്രതികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ ഗൂഢാലോചനയിൽ വിശദമായ അന്വേഷണം വേണമെന്നും, അതിനാൽ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.