കോഴിക്കോട്: തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ജാർഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകൾ നൽകി കോടതിയെ കബളിപ്പിച്ച പ്രതികളെ ടൗൺ. പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻ കീഴ് പുതുവൽ പുത്തൻ വീട്ടിൽ സുധാ കുമാർ, കുടപ്പാമൂട് റോഡരികത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.

2018 ലാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടിൽപാലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതിയായ ജാർഖണ്ഡ് സ്വദേശിയായ നസറുദ്ദീൻ എന്നയാളെ ജാമ്യത്തിൽ എടുക്കുന്നതിനായി പ്രതികൾ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി കോഴിക്കോട് മുമ്പാകെ അസ്സലാണെന്ന വിധത്തിൽ വ്യാജ രേഖകൾ ഹാജരാക്കി ജാമ്യക്കാരായി നിന്ന് ജാമ്യം വാങ്ങിച്ചു കോടതിയെ വഞ്ചിക്കുകയായിരുന്നു.

കേസിലെ പ്രതി നസറുദ്ദീൻ ഹാജരാകാത്തതിനെ തുടർന്നു പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ജാമ്യകാർക്കെതിരെ വില്ലേജ് ഓഫീസ് മുഖേനെ നടപടി സ്വീകരിക്കുന്നതിനായി വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തു. തുടർന്നാണ് രേഖകൾ വ്യാജമാണെന്ന് മനസിലായത്. തുടർന്നു നെടുമങ്ങാട് തഹസിൽദാർ രേഖകൾ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു.

കോടതിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് വെച്ചു പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരെ വഞ്ചിയൂർ കോടതിയിലും സമാനമായ കേസുണ്ട്. പ്രതികളെ വ്യാജ രേഖകൾ നിർമ്മിക്കാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിക്ക് ജാമ്യത്തിനായി ഹാജരായ അഭിഭാഷകർക്ക് കേസിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ടൗൺ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജിബിൻ ജെ ഫ്രെഡി, അബ്ദുൾ സലിം വിവി, സീനിയർ സി പി ഒ മാരായ സജേഷ് കുമാർ, ഉദയ കുമാർ, സി പി ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്