തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര സർക്കാറിനുമെതിരായ വിമർശനം മുഖ്യമന്ത്രി മയപ്പെടുത്തിയപ്പോൾ എൽഡി.എഫ് സർക്കാറിന്റെ ജനദ്രോഹ ഭരണത്തെ പ്രകീർത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഇരുമ്പ് പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്ന് പയുന്നത് പോലെയാണ് സർക്കാറും ഗവർണ്ണറും നടത്തിയ ഒത്തുതീർപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയിൽ വിമർശിക്കേണ്ടിടത്ത് വെള്ളം ചേർത്തത് ഗവർണ്ണറെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണ്. ഒരു ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നിയമസഭയിൽ നടത്തിയത്. യാഥാർത്ഥ്യവുമായി ഒരുതരത്തിലും പൊരുത്തപെടുന്നില്ല. പൊള്ളയായ അവകാശവാദങ്ങൾ കുത്തിനിറച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അതേ നയപ്രഖ്യാപനം പേരിന് മാറ്റംവരുത്തി കോപ്പിയടിച്ച് ഇറക്കിയിരിക്കുകയാണ്.

കേരളത്തിന്റെ പൊതുകടം ഏറ്റവും അപകടകരമായ നിലയിലാണെന്നാണ് റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട്. അപ്പോഴാണ് സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമെന്ന് പറയുന്നത്.പൂച്ച പെറ്റുകിടക്കുന്ന ഖജനാവിനെ നോക്കി മലർപ്പൊടിക്കാരനെപോലെ സ്വപ്നം വിൽക്കുകയാണ് മുഖ്യമന്ത്രി. നിത്യനിദാന ചെലവിന് പോലും പണമില്ലാതെ വീണ്ടും കടമെടുക്കാൻ കേന്ദ്രത്തിന്റെ പടിവാതിക്കൽ കാത്ത് നിൽക്കുന്ന സർക്കാരാണിത്.

ക്ഷേമ-വികസന പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ചു.ഗുണ്ടകളും പൊലീസ് ക്രിമിനലുകളും ചേർന്ന് പൊലീസ് സേനയെ അടക്കിവാണ് നാടും നഗരവും ഭരിക്കുമ്പോൾ അതിനെ മികച്ചതെന്ന് വിശേഷിപ്പിക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിനും അതിന് താളംതുള്ളുന്ന ഗവർണർക്കും മാത്രമെ കഴിയുയെന്നും സുധാകരൻ പരിഹസിച്ചു.കേന്ദ്ര സർക്കാരിനെ മണിയടിച്ചും മോദിയെ സുഖിപ്പിച്ചും കെ.റെയിൽ കേരളത്തിൽ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമാണ്.

അതിനായി വാങ്ങിവെച്ച വെള്ളം ഇറക്കിവെയ്ക്കുന്നതാണ് നല്ലത്. പരിസ്ഥിതിക്കും മനുഷ്യനും ദോഷം വിതക്കുന്ന കെ.റെയിലിനെ എന്തുവിലകൊടുത്തും കോൺഗ്രസ് എതിർക്കും. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങുകയും ഒടുവിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ച സർക്കാരാണ് മാധ്യമസ്വതന്ത്ര്യം വിളമ്പുന്നത്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ഗിമ്മിക്കുകൾ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും സുധാകരൻ പറഞ്ഞു.