കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു പ്രതിപോലും കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വ്യാഴാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

വിചാരണ നടപടികൾക്കായി പ്രതികൾ ഹാജരാകാത്തതിൽ കഴിഞ്ഞദിവസം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ, അഞ്ചു തവണയായി കോടതി കേസ് പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരായിരുന്നില്ല. എന്നാൽ തങ്ങൾ വിടുതൽ ഹർജി നൽകിയതിനാലാണ് ഹാജരാകാത്തതെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് നിലനിൽക്കില്ലെന്നും അതിനാൽ തങ്ങളെ ഒഴിവാക്കണമെന്നും പ്രതികൾ അപേക്ഷിച്ചതായാണ് വിവരം.

മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കെ.സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.