തിരുവനന്തപുരം:തലശേരിയിൽ ആറുവയസ്സുകാരനായ രാജസ്ഥാൻ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്രയും ക്രൂരത കാട്ടിയ ശിഹ്ഷാദ് എന്ന പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിനാകെ നാണക്കേടാണെന്നും പിണറായി ഭരണത്തിൽ കേരളം പിശാചിന്റെ സ്വന്തം നാടായി മാറിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിർത്തിയിട്ട കാറിൽ ചാരി നിന്നതിനാണ് ബാലന്റെ നടുവിന് ശിഹ്ഷാദ് എന്ന ക്രിമിനൽ ചവിട്ടിയത്.ആക്രമണത്തിൽ നടുവിന് പരിക്കേറ്റ ഇതരസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്തതിലൂടെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്  ഗുരുതരമായ കൃത്യവിലോപമാണ്.ഇതിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. ബാലാവകാശ കമ്മീഷൻ സിപിഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോരെന്നും തലശേരി വിഷയത്തിൽ കർശ്ശന നടപടിയുണ്ടാവണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

അതേസമയം പൊലീസിന് സംഭവിച്ച വീഴ്ച വൻ വിവാദമായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് ഡിജിപി പ്രതികരിച്ചു. കുട്ടിയെ മർദ്ദിച്ച കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യം അന്വേഷിക്കുമെന്നും ഇതിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി അനിൽകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.