തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചാരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റൽ പ്രൊഡക്ഷനു വേണ്ടി കേരള സർക്കാർ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരമാണ്.

കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതുഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല. എല്ലാ മതങ്ങളുടേയും ചരിത്രം അടയാളപ്പെടുത്തണം. എന്നാൽ സംസ്ഥാന സർക്കാർ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ടൂറിസം പ്രചരിപ്പിക്കാൻ ഒരു മതത്തെ മാത്രമാണോ പ്രചരിപ്പിക്കേണ്ടതെന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായി നടിക്കുന്ന സീതാറാം യെച്ചൂരി വ്യക്തമാക്കണം. ഹിന്ദുക്കളും ക്രൈസ്തവരും കേരളം രൂപപ്പെടുത്തുന്നതിന് ഒരു സംഭാവനയും നൽകാത്തതുകൊണ്ടാണോ സർക്കാർ അവരെ അവഗണിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഇസ്ലാമിന്റെ ചരിത്രം എഴുതുമ്പോൾ ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടത്തിൽ നടന്ന വംശഹത്യകളെയും ക്ഷേത്രധ്വംസനങ്ങളെയും കുറിച്ചുള്ള അദ്ധ്യായങ്ങൾ ഉണ്ടാകുമോ? ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നായ മാപ്പിള ലഹളയെ സൈറ്റിൽ ഉൾപ്പെടുത്തുമോ? റിയാസിനെ മുന്നിൽ നിർത്തി 30 ശതമാനം വരുന്ന മുസ്ലിം വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. റിയാസിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാണിച്ച് ഭരണം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യം.

തന്റെ ഭാര്യയുടെ പേരിലുള്ള 2.97 കോടിയുടെ വരുമാനം മറച്ചുവച്ചാണ് റിയാസ് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സത്യവാങ്മൂലം നൽകിയതെന്ന് വ്യക്തമായിരിക്കുകയാണ്. റിയാസും വീണയും ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ വീണയും അവരുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തുവെന്ന് അവർ തന്നെ സമ്മതിക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കള്ള സത്യവാങ്മൂലം സമർപ്പിച്ച മുഹമ്മദ് റിയാസ് രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.