തിരുവനന്തപുരം: തിരുവനന്തപരം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുള്ള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമി സേവനവകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക.

പുതുക്കിയ ഭരണാനുമതി

കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ ദീർഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകും. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയോടൊപ്പം ഭൂമിയേറ്റെടുക്കുന്നതിന് അധികമായി ആവശ്യമായ 8,10,28,411 രൂപ കൂടി ഉൾപ്പെടുത്തി 131 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് നൽകുക.

വടക്കഞ്ചേരി-തൃശ്ശൂർ സെക്ഷൻ ദേശീയ പാത വികസനം മുലം (കുതിരാൻ ടണൽ നിർമ്മാണത്തിന് ഏറ്റെടുത്ത വന ഭൂമി) നഷ്ടമാകുന്ന വന ഭൂമിക്ക് പകരം കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി വില്ലേജിൽ 1.4318 ഹെക്ടർ റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.