തിരുവനന്തപുരം: വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. വ്യാജസന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൾ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആവശ്യപ്പെടില്ല. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.

എത്രയും വേഗം ബില്ലടച്ചില്ലെങ്കിൽ ഇന്ന് രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിൽ ചില വ്യാജ വാട്‌സ്ആപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയ ഫോൺ നമ്പറുകളിൽ നിന്നാണ് വ്യാജ വാട്‌സ്ആപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചത്. മുൻ മാസത്തെ ബിൽ കുടിശ്ശികയായതിനാൽ ഇന്ന് രാത്രി 10.30ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബിൽ അടച്ചിട്ടുണ്ടെങ്കിൽ ബിൽ വിശദാംശങ്ങൾ അയക്കണമെന്നുമാണ് സന്ദേശം.

സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥർ എന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന്, ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി പണം കവരുകയാണെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.