പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശിയായ ഡ്രൈവർ സി എൽ ഔസേപ്പിനെയാണ് പുറത്താക്കിയത്. സി.എൽ ഔസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് കെഎസ്ആർടിസിയുടെ നടപടി. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിന്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം.

അപകടത്തെ തുടർന്ന് ഔസേപ്പ് സസ്‌പെൻഷനിലായിരുന്നു. ഡ്രൈവർ ഔസേപ്പ് മനഃപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാന്നത്തിൽ കെഎസ്ആർടിസി വിശദമായ അന്വേഷണം നടത്തി. അപകടത്തിന്റെ ദൃശ്യങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമായിരുന്നു.

ഡ്രൈവർ കുറച്ചു കൂടി ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ. കൃത്യവിലോപം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഇതിനു മുമ്പും അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി രേഖയിലുണ്ട്. പൊതു നന്മയും കെഎസ്ആർടിസിയുടെ താത്പര്യവും മുൻനിർത്തിയാണ് നടപടിയെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോഡ് സ്വദേശി സബിത് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നടപടിയിൽ ഏറെ സന്തോഷമെന്ന് യുവാക്കളുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. തുടക്കത്തിൽ കുഴൽമന്ദം പൊലീസ് ഔസേപ്പിനെതിര മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. പിന്നീട് യുവാക്കളുടെ വീട്ടുകാർ നല്കിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതും നരഹത്യക്ക് കേസെടുത്തതും.