ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് പാചകവാതകത്തിന്റെ വില ഇരട്ടിയായെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി ലോക്സഭയിൽ സമ്മതിച്ചു. 14.2 കിലോഗ്രാം എൽപിജി സിലിൻഡറിന് 2020 മെയിൽ 581.50 രൂപയായിരുന്നു. അക്കൊല്ലം ഡിസംബറിൽ 694 രൂപയായി. 2021 ഡിസംബറിൽ 899 രൂപയായി. ഇക്കൊല്ലം ജൂണിൽ 1003 രൂപയായി വില. ഇപ്പോൾ 1053 രൂപയ്ക്കാണ് സിലിൻഡർ വിൽക്കുന്നത്.

മുമ്പ് സബ്സിഡി കുറച്ചശേഷമുള്ള വില ഉപഭോക്താക്കൾ നൽകിയാൽ മതിയായിരുന്നു. പിന്നീട് പൂർണവില ഉപഭോക്താവ് നൽകുകയും സബ്സിഡി ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്യുന്ന സംവിധാനമായി. കോവിഡ് കാലത്ത് സബ്സിഡി നിർത്തലാക്കിയതോടെ വിപണിവിലയാണ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്.