തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടു പോകാൻ പാടില്ല. ഇതു സംബന്ധിച്ച് 2002ലെ നിയമം പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം സംസ്ഥാനത്ത് കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ തീരുമാനമായത്.

ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്ക് വരെ ഇത് ബാധകമാണ്. വീടുകളിലേക്ക് സ്വന്തം വാഹനത്തിൽ എൽപിജി സിലിണ്ടറുകൾ കൊണ്ടുപോയാൽ പോലും ചിലപ്പോൾ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.

പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല.നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎൽ ഉൾപ്പെടെയുള്ള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, പെട്രോൾ പമ്പുകളിൽനിന്നും ഇനി മുതൽ കുപ്പിയിൽ ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും നിർത്തിയേക്കും. യാത്രാ ബസുകൾ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തിൽ നിർത്തി മാത്രമേ ഇന്ധനം നിറയ്ക്കാൻ അനുവദിക്കു.