പത്തനംതിട്ട:മകരവിളക്ക് ദർശനത്തോടനുബന്ധിച്ച് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.ക്രമീകരണങ്ങളുടെ ഭാഗമായി മകരവിളക്ക് ദിനമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനമുണ്ടാവുക.ദർശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാൻ ശബരിമല എ ഡി എം, പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ തീരുമാനമായി.

12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും.തുടർന്ന് പിറ്റെ ദിവസമായിരിക്കും ഭക്തർക്ക് പ്രവേശനമുണ്ടാവുക.മകരവിളക്ക് ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും.സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.