മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് വിയോജിച്ച് വാട്‌സാപ് സ്റ്റേറ്റസ് ഇട്ട മലയാളി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻസ് സ്റ്റഡീസിൽ (ഐഐപിഎസ്) വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തോട് വിയോജിച്ച പത്തനംതിട്ട സ്വദേശിയായ അനന്തകൃഷ്ണനും സുഹൃത്തുമാണ് അറസ്റ്റിലായത്.

ഇവരുവർക്കും ജാമ്യം ലഭിച്ചു. ക്യാംപസിൽ ആഘോഷം സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിവുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി വിയോജിപ്പുള്ള വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. കത്തിൽ ഒപ്പിട്ട 35 വിദ്യാർത്ഥികൾക്കെതിരെ മറുവിഭാഗം രംഗത്തെത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്.

പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ കാംപസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.