തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള സ്‌കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി മൂന്ന് മാസത്തിൽ ഒരിക്കൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ശ്വാസകോശ വിദഗ്ദ്ധർ അടക്കമുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തിയാകണം ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടത്.

പുക മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്‌നവും ജലമലിനീകരണവും കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താനും കുടുംബാരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ അംഗം ടി.സി ജലജാമോൾ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം കമ്മീഷന് സമർപ്പിക്കാനും നിർദ്ദേശം നൽകി.