കൊല്ലൂർ: മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മലയാളി യുവതിയെ സൗപർണികയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പിൽശാല ചക്കിട്ടപ്പാറ പൂരം നിവാസിൽ സന്ധ്യയെയാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയ മകൻ ആദിത്യൻ മുങ്ങി നിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛൻ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ആദിത്യനെയും കൊണ്ട് മുരുകൻ കുറച്ചകലെയുള്ള പാറയിൽ പിടിച്ചിരുന്നു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാൽ സന്ധ്യ ഒഴുക്കിപ്പെടുകയായിരുന്നു. യുവതിക്കായി പുഴയിൽ അഗ്നിരക്ഷാ സേനയും, പൊലീസും തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്.

ബന്ധുക്കളായ 14 അംഗ സംഘം തിരുവോണത്തിന് വൈകിട്ടാണ് മൂകാംബികയിൽ ക്ഷേത്ര ദർശനത്തിനെത്തിയത്. ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മുരുകനും കുടുംബവും മൂകാംബിക ദർശനത്തിനായി എത്തിയത്. ഒരു വർഷം മുമ്പ് തൈറോയിഡ് ക്യാൻസർ ബാധിച്ച് സന്ധ്യ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം പൂർണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ ശേഷമാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്.