കാസർകോട് :പെരിയയിൽ ദേശീയ പാതയിൽ അടിപ്പാത തകർന്ന് വീണ സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.ഐപിസി 336, 338, കെപി 118 വകുപ്പുകൾ പ്രകാരമാണ് കേസ്.മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിന് അടക്കമാണ് കേസ്.ദേശീയപാതാ അഥോറിറ്റിയുമായി സംസാരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് നിർമ്മാണം പുരോഗമിക്കുന്നതിനിടെ അടിപ്പാത തകർന്നത്. അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്യാനായി നൽകിയ ചെറു തൂണുകൾക്ക് ബലമില്ലാത്തതുകൊണ്ടെന്ന് അടിപ്പാത തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. ഈ തൂണുകൾ പൊട്ടിയാണ് അപകടത്തിന് ഇടയാക്കിയത്.

മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരാൾക്ക് പരിക്കെന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനി ലെയ്‌സൺ ഓഫീസർ പ്രതികരിച്ചു.ഇതര അതിഥി തൊഴിലാളി സോനുവിനാണ് പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ല.

അതേസമയം മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കുറ്റപ്പെടുത്തി.കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം. കമ്പനിയുടെ മുഴുവൻ നിർമ്മാണത്തിലേയും ഗുണമേന്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു