കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയിൽനിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ ചീമുട്ട എറിയാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാനും ശ്രമമുണ്ടായി. ഈ സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉച്ചയോടെ തിരുവങ്ങൂരിൽ വച്ചായിരുന്നു സംഭവം.

കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്സ്. എലത്തൂർ മണ്ഡലത്തിലെ നന്മണ്ട ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ സദസ്സിനുശേഷം ആറുമണിയോടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലാണ് പരിപാടി.

നവകേരള സദസ്സ് നടക്കുന്ന വേദികളിലും പുറത്തും ബസ് കടന്നുവരുന്ന റോഡുകളിലും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിലവിലുള്ളതിലും കൂടുതൽ പൊലീസുകാരെ ജില്ലയിൽ നിയമിച്ചിട്ടുണ്ട്.