ഇടുക്കി: പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ 24-കാരന് 62 വർഷം തടവ് ശിക്ഷ. പ്രതിക്ക് കോടതി ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി പോക്സോ കോടതിയാണ് പ്രതി ദേവികുളം സ്വദേശി ആൽവിന് ശിക്ഷ വിധിച്ചത്.

2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് 40 വർഷത്തെ ശിക്ഷയും ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടെയാണ് 62 വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന ശിക്ഷയായ 40 വർഷമാകും പ്രതിക്ക് ജയിലിൽ കഴിയേണ്ടി വരിക. മറ്റ് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.