കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽ ഉൾപ്പെട്ട മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും ഏഴര കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് , കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് എന്നിവരാണ് പിടിയിലായത്. പിടിയിലായ അജിത് വർഗ്ഗീസ് വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞു വരവേ ആണ് ഇയാൾ പിടിയിലാകുന്നത്.

സംസ്ഥാനത്തിന്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആവശ്യക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്.

ഇവരുടെ വലയിൽ പെട്ട വിദ്യാർത്ഥികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് ദിവസങ്ങളായി രഹസ്യമായി നീരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു.