കണ്ണൂർ: ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ സെമിനാരി വില്ലയിൽ വീണ്ടും ഉരുൾപൊട്ടി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ പെയ്ത കനത്തമഴയിൽ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരുമാസത്തിനുള്ളിൽ ഇവിടെ ഉരുൾ പൊട്ടിയത് ഇത് അഞ്ചുതവണ. ഉരുൾ പൊട്ടലിനെത്തുടർന്ന് വൻ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.

കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി. നിടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ 27-ാം മൈലിൽ കണ്ണവം ഫോറസ്റ്റ് റേഞ്ച് വനമേഖലയിലാണ് ഈ തുടർ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്. ഉരുൾപൊട്ടലിന്റെ പ്രധാന കേന്ദ്രമായി ഇരുപത്തി ഏഴാംമൈൽ സെമിനാരിവില്ല ഭാഗം മാറിയതോടെ പ്രദേശവാസികൾ കനത്ത ഭീതിയിലാണ്.

രാത്രിയിലും പകലും എന്നോണം മഴപെയ്താൽ ഉരുൾ പൊട്ടുന്ന സ്ഥിതിയിലാണ് ഈ പ്രദേശം. ഉരുൾപ്പൊട്ടൽ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് അടിയന്തര പഠനം നടത്താനോ ഇവിടുത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കാത്തതിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധമുണ്ട്