ആലപ്പുഴ: സ്ലാബിട്ട് മൂടാത്ത ഓടയിൽ വീണ പോത്തിനെ മൂന്ന് മണിക്കൂർ നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവിൽ പുറത്തെത്തിച്ചു. ഇടുങ്ങിയ ഓടയിൽ തല മാത്രം പുറത്തായി കുടുങ്ങിയ പോത്തിനെ നാട്ടുകാരും നഗരസഭാ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും ഏറെ അധ്വാനിച്ചാണ് പുറത്തെടുത്തത്. പോത്തിന് സാരമായ പരുക്കുണ്ട്. പോത്തിന്റെ കാലുകൾ ഹോസ് കൊണ്ടു വരിഞ്ഞുകെട്ടി മണ്ണുമാന്തി യന്ത്രത്തിൽ ബന്ധിപ്പിച്ച് ഉയർത്തിയാണു രക്ഷിച്ചത്.

ഇന്നലെ രാവിലെ ആറു മണിയോടെ വലിയകുളം ജംക്ഷനിലാണ് സംഭവം. പുല്ലുതിന്നാനെത്തിയ പോത്ത് മലിനജലം നിറഞ്ഞ ഓടയിലേക്ക് വീഴുകയായിരുന്നു. ഇടുങ്ങിയ ഓടയിൽ നേരാംവണ്ണം ശ്വാസം പോലും എടുക്കാനാവാതെയാണ് പോത്ത് കുടുങ്ങിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് ഒന്നര മണിക്കൂർ ശ്രമിച്ചിട്ടും പോത്തിനെ ഉയർത്താൻ കഴിഞ്ഞില്ല. തുടർന്ന് നഗരസഭ മുൻ കൗൺസിലർ സുനിൽ ജോർജ് നഗരസഭയുടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ സൈജനെ സഹായത്തിനു വിളിച്ചു. പോത്തിന്റെ കാലുകൾ ഹോസ് കൊണ്ടു വരിഞ്ഞുകെട്ടി മണ്ണുമാന്തി യന്ത്രത്തിൽ ബന്ധിപ്പിച്ച് ഉയർത്തിയാണു രക്ഷിച്ചത്.

മരാമത്ത് വകുപ്പ് നിർമ്മിച്ച ഓടകൾക്കു മൂടിയില്ലാത്തതു നഗരത്തിൽ പലയിടത്തും അപകടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം തിരക്കേറിയ മുല്ലയ്ക്കൽ തെരുവിൽ ഓടയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുൻ നഗരസഭാ ഉദ്യോഗസ്ഥൻ ഇപ്പോഴും ചികിത്സയിലാണ്.