തിരൂരങ്ങാടി: കാറിന്റെ ടയറുകൾക്കിടയിൽ നിന്ന് പുക വരുത്തുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് താരമാകാൻ ശ്രമിക്കുകയും ചെയ്ത ഡ്രൈവർക്കും കാറിന്റെ ഉടമയ്ക്കും എട്ടിന്റെ പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. എ ആർ നഗർ ചെണ്ടപ്പുറായ സ്വദേശിയുടെ വാഹനമാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. അപകടകരമായി വാഹനം ഓടിച്ചതിന് കോടതി നടപടികളും നേരിടേണ്ടി വരും.

വാഹനത്തിന്റെ ടയറുകളിൽ നിന്നും പുക വരുന്നത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. വാഹനത്തിന് രൂപമാറ്റങ്ങൾ വരുത്തിയ ഉടമയ്ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ടയറുകളിൽ രൂപമാറ്റം വരുത്തിയും ഇഷ്ടത്തിനനുസരിച്ച് നമ്പർ പ്ലേറ്റുകൾ വച്ചും കോളജുകൾക്ക് മുൻപിലും ആൾകൂട്ടങ്ങൾക്ക് മുൻപിലും പുകവരുത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഹാൻഡ് ബ്രേക്ക് പിടിച്ച് ആക്‌സിലറേറ്റർ ശക്തമായി ചവിട്ടിപ്പിടിച്ച് ചക്രങ്ങൾ കറക്കിയാണ് പുക വരുത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐ കെ.എം.അസൈനാർ, എഎംവിഐമാരായ വിജീഷ് വാലേരി, കെ.ആർ.ഹരിലാൽ, എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തിയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തീ തുപ്പുന്ന വാഹനത്തിനെതിരെയും ഇത്തരത്തിൽ നടപടിയെടുത്തിരുന്നു.