കണ്ണൂർ: തലശ്ശേരിയിൽ ചവിട്ടേറ്റ രാജസ്ഥാൻ സ്വദേശി ആറു വയസുകാരൻ ഗണേശിനെ വഴിപോക്കനായ മറ്റൊരാളും തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. ഈയാളെ തിരിച്ചറിയുകയും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം പ്രതിയായി ഇയാളെ പരിഗണിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും തലശേരി എ.സി.പി നിഥിൻ രാജ് അറിയിച്ചു. രാജസ്ഥാൻ സ്വദേശിയും ബലൂൺ വിൽപന കാരനുമായകുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു അതിക്രൂരമായ മർദനമേറ്റത്. കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്‌ത്തിയ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും നേരത്തെപുറത്തുവന്നിട്ടുണ്ട്.

ഷിഹാദ് മർദിക്കുന്നതിന് മുൻപാണ് വഴിപോക്കനായ മറ്റൊരാൾ കുട്ടിയെ അടിക്കുന്നത്. പൊലീസ് എഫ്ഐആറിൽ, ഷിഹാദ് കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സിസിടിവിയിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും മർദിച്ചത് കണ്ടത്.

അതേസമയം, സംഭവത്തിൽ പൊലീസ് വീഴ്ച പറ്റിയെന്ന വിമർശനത്തിൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് വിമർശനം ഉയർന്നിരുന്നു. പൊലീസ് വീഴ്ച അന്വേഷിക്കുന്ന എഎസ്‌പി നിതിൻരാജ് സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും തലശേരി ജനറൽ ആശുപത്രിയിൽ തുടരുകയാണ്.