പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളായായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. പിഎഫ്‌ഐ കുലുക്കല്ലൂർ ഏരിയ സെക്രട്ടറി സെയ്താലി, പിഎഫ്‌ഐ യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിലും വാഹനങ്ങൾ ഒളിപ്പിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ആകെ 47 പ്രതികളുള്ള കേസിൽ 37 പേർ അറസ്റ്റിലായി.

അതിനിടെ, കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പിക്ക് നേരെ വധഭീഷണി ഉയർന്നിരുന്നു. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്‌പി അനിൽ കുമാറിന് നേരെയാണ് ഭീഷണി ഉയർന്നത്. വിദേശത്ത് നിന്നാണ് ഡിവൈഎസ്‌പിക്ക് ഭീഷണി സന്ദേശം വന്നത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തിയത്.

കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോയെന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പൊലീസെടുത്ത കേസ് സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.