ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രീം കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അഭ്യർത്ഥിച്ചു.

1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പിന്നാലെ നളിയും ഭർത്താവ് മുരുഗനും (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. മോചന നടപടി ഉത്തരവ് വിശദമായി വാദം കേൾക്കാതെയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച തീവ്രവാദികളാണ് ഇവരെന്നും കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.