കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ താവക്കര ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ പ്രവേശന കവാടം ഉദ്ഘാടനം ചെയ്ത് കെ.എസ്.യു പ്രതിഷേധിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രിയ വർഗീസിന്റെ നിയമന വിവാദത്തിലെ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി പ്രതിഷേധം ഭയന്നാണ് മന്ത്രി പരിപാടി റദ്ദാക്കിയത്.

ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി പ്രധാന പ്രവേശന കവാടം ഉദ്ഘാടനം ചെയ്യാൻ കെ.എസ്.യു രംഗത്തെത്തിയത്. ബന്ധു നിയമനത്തിലും ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിലും സിലബസ് തയ്യാറാക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും ഉൾപ്പടെ വിവിധ സംഭവങ്ങളിലെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാട്ടി.സമരത്തിന്റെ ഭാഗമായി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സമഗ്ര വീഴ്ച പുരസ്‌കാരവും പരിപാടിയിൽ സമർപ്പിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമായി കണ്ണൂർ സർവകലാശാല അധികൃതരും വൈസ് ചാൻസലറും മാറിയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് മൂലം കോടതിയിൽ നിന്ന് നിരന്തരം തിരിച്ചടികൾ നേരിട്ടിട്ടും വേണ്ടി വന്നാൽ പ്രിയ വർഗീസിനെ വീണ്ടും പരിഗണിക്കും എന്ന വി സി യുടെ മറുപടി ധിക്കാരപരമാണെന്നും വഴിവിട്ട നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ച വൈസ് ചാൻസലറെ അടിയന്തരമായി പുറത്താക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന തരത്തിൽ മൂല്യത്തകർച്ചയുടെ വക്കിലെത്തിയ വിദ്യാഭ്യാസ മേഖലയെ രക്ഷപ്പെടുത്താൻ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും സർവകലാശാല ആസ്ഥാനത്തെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ സമര പരിപാടി ഉദ്ഘാടനം ചെയ്ത് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി അധ്യക്ഷനായി. ഭാരവാഹികളായ ആദർശ് മാങ്ങാട്ടിടം, ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, ആകാശ് ഭാസ്‌കരൻ, അതുൽ എം.സി, പ്രണവ് പി.പി, ഷഹനാദ്.ടി, പ്രകീർത്ത് മുണ്ടേരി , ശ്രീരാഗ്.കെ, ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.