കുന്നത്തറയിൽ കടന്നൽകുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ചികിൽസയിൽ
- Share
- Tweet
- Telegram
- LinkedIniiiii
ഉള്ള്യേരി: കോഴിക്കോട് ഉള്ള്യേരിയിൽ കടന്നൽ കുത്തേറ്റ് 20 തൊഴിലുറപ്പ് തൊഴിലാളികൾ ചികിത്സയിൽ. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് കുന്നത്തറയിലാണ് കരിപ്പാൽ മീത്തൽ പറമ്പിൽ വച്ച് കടന്നൽ കൂട്ടമായെത്തി കുത്തിയത്.
ലജിത തച്ചനാടത്ത് മീത്തൽ, ലീല ചെങ്കുനീമ്മൽ, രാധ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സുശീല കുനിയിൽ, സ്മിത മേക്കുന്നത്ത് , ആണ്ടി മേടക്കുന്നുമ്മൽ, രമണി പാലോട്ട് താഴ, ദേവകി അമ്മ കുനിയിൽ എന്നിവരെ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഉള്ള്യേരി ഗവ.ആരോഗ്യകേന്ദ്രത്തിലടക്കം വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരിക്കുകയാണ്.
വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളിൽ ഒരാൾ അറിയാതെ കടന്നൽ കൂടിന് വെട്ടിപ്പോയതോടെ കൂടിളകി. കടന്നലുകൾ കൂട്ടമായെത്തി തൊഴിലാളികളെ ദേഹമാസകലം കുത്തുകയായിരുന്നു. പലരുടെയും മുഖത്തായിരുന്നു കുത്തേറ്റത്. പലരുടെയും മുഖം വീങ്ങിത്തടിച്ച നീരു വന്ന നിലയിലാണ്. കടുത്ത വേദന അനുഭവക്കുന്നതായും തൊഴിലാളികൾ പറഞ്ഞു.
വാർഡ് അംഗവും സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ കെ.ടി സുകുമാരൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത,വൈസ്പ്രസിഡന്റ്, എൻ എം ബാലരാമൻ, കെ. ബീന,ചന്ദ്രികാപൂമഠത്തിൽ ബ്ലോക്ക്, പഞ്ചായത്ത് ബി.ഡി.ഒ ഉൾപ്പടിയുള്ള എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥരും പരിക്കേറ്റവരെ സന്ദർശിച്ചു. ചികിൽസയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുവരികയാണെന്ന് വാർഡ് അംഗം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ