തിരുവനന്തപുരം: ബാലരാമപുരത്ത് കല്യാണ മണ്ഡപത്തിൽ ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ അറസ്റ്റിൽ. വിവാഹം ക്ഷണിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വധുവിന്റെ പിതാവിന് ബന്ധുക്കൾക്കും മർദ്ദനമേറ്റ സംഭവത്തിലാണ് രണ്ട് പേർ ബാലരാമപുരം പൊലീസിന്റെ പിടിയിലായത്.

കേസിലെ ആറാം പ്രതി ആർ സി സ്ട്രീറ്റ് തോട്ടത്തുവിളാകം ബാബാജി (24), ഏഴാം പ്രതി തോട്ടത്തുവിളാകം വീട്ടിൽ ഷൈൻലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 12 ന് വിഴിഞ്ഞം റോഡിൽ സെന്റ് സെബാസ്റ്റിൻ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്ന് സത്ക്കാരത്തിനിടെയാണ് സംഘർഷം നടന്നത്. വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവ് വധുവിന്റെ അച്ഛന് 200 രൂപ നൽകി കല്യാണത്തിന് വിളിക്കാത്തത് മോശമായി പോയി എന്നറിയിച്ചാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്.

വിളിക്കാത്ത കല്യാണത്തിനെത്തിയ യുവാവും സുഹൃത്തുക്കളും ചേർന്ന് മണ്ഡപത്തിൽ തർക്കമായതോടെ ഇരുകൂട്ടരും തമ്മിൽ വൻ അടിപിടിയാവുകയായിരുന്നു. വിവാഹം ക്ഷണിച്ചില്ലെന്ന കാരണത്താൽ വിഴിഞ്ഞം സ്വദേശിയായ ബന്ധു വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷമാവുകയും ചെയ്തു.

സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ഉപയോഗിച്ചും കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളിൽ നിന്നും കൂടുതൽ തെളിവെടുപ്പ് നടത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പടെ 25 പേർക്ക് പരിക്കുണ്ട് എന്ന് പരാതിയുണ്ടായിരുന്ന. പരിക്ക് പറ്റിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയും ചെയ്തു. കുടുംബാംഗങ്ങൾ ആശുപത്രിയിൽ നിന്ന് മടങ്ങി എത്തിയതോടെ മുൻ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകൾ ഇതേ ഓഡിറ്റോറിയത്തിൽ തന്നെ നടന്നിരുന്നു.