തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിൽ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവർത്തകരുടെ മികവാണ്. കോവിഡ് മഹാമാരിയിൽ മൂന്ന് തരംഗങ്ങളേയും കേരളം ഫലപ്രദമായി അതിജീവിച്ചു. വലിയ ആശങ്കയോടെ ലോകം കണ്ട മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളാണ് നടത്തിയത്. നിരവധി ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പോരാട്ടത്തിനിടെ ജീവൻ നഷ്ടമായത്. അവർക്ക് പകരം വയ്ക്കാനാകില്ല. പ്രിയപ്പെട്ടവരുടെ വേദനയ്ക്കൊപ്പം പങ്കുചേരുന്നു. നഴ്സിങ് കൗൺസിൽ അവരുടെ കുടുംബത്തെ ചേർത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് പരമാവധി അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നഴ്സിങ് മേഖലയിൽ കൂടുതൽ സീറ്റ് വർധിപ്പിക്കും. കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിങ് കോളേജ് ആരംഭിച്ചു. ഇവിടെ മാത്രമായി 120 സീറ്റുകൾ വർധിപ്പിച്ച് അഡ്‌മിഷൻ നടത്തി. കൂടാതെ നിലവിലെ സർക്കാർ നഴ്സിങ് കോളേജുകളിൽ 92 നഴ്സിങ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, സ്വകാര്യ നഴ്സിങ് കോളേജുകളിൽ ആകെ 550 നഴ്സിങ് സീറ്റുകളാണ് വർധിപ്പിച്ചത്. അടുത്ത വർഷം ഗുണനിലവാരം ഉറപ്പ് വരുത്തി കൂടുതൽ സീറ്റ് ലഭ്യമാക്കും. നഴ്സിങ് കൗൺസിൽ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനാണ് പരിശ്രമിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാക്കും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള നഴ്സസ് & മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. എ.ടി. സുലേഖ, പ്രസിഡന്റ് പി. ഉഷാ ദേവി, വൈസ് പ്രസിഡന്റ് ടി.പി. ഉഷ, നഴ്സിങ് സർവീസസ് അഡീ. ഡയറക്ടർ എം.ജി. ശോഭന, നഴ്സിങ് വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. സലീനാ ഷാ എന്നിവർ പങ്കെടുത്തു.

മരണമടഞ്ഞ വർക്കല താലൂക്ക് ആശുപത്രിയിലെ പി.എസ്. സരിത, നെയ്യാറ്റിൻകര മിംസ് മെഡിസിറ്റിയിലെ എസ്. ഗായത്രിദേവി, 108 ആംബുലൻസിലെ മെൽബിൻ ജോർജ്, ആംസ്റ്റർ മലബാർ മെഡിസിറ്റിയിലെ ദിവ്യ ജോർജ്, കുന്നംകുളം താലൂക്ക് ആശുപത്രിയിലെ എ.എ. ആഷിഫ് എന്നിവുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം നൽകിയത്.