കോഴിക്കോട്: ഫുട്‌ബോൾ ആരാധകരായ വിദ്യാർത്ഥികൾ ലോകകപ്പ് ആവേശത്തിന്റെ പേരിൽ കോഴിക്കോട് കാരന്തൂർ മർകസ് കോളേജ് മൈതാനത്ത് നടത്തിയ വാഹനാഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകളിൽ നിന്ന് 66,000 രൂപ പിഴയായി ഈടാക്കി.

അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എംവിഡി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് മോട്ടോർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ലോകകപ്പ് ഫുട്ബോൾ ആവശേത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി കോളേജ് ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ അഭ്യാസം നടത്തിയത്. ഫുട്ബോൾ ആരാധനയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് മൈതാനത്ത് അപകടകരമായ രീതിയിൽ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്. വീഡിയോ വൈറലായതിനെ തുടർന്നാണ് എംവിഡി നടപടിയെടുത്തത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടിരുന്നു.

കോഴിക്കോട് കാരന്തൂരിലായിരുന്നു ഫുട്‌ബോൾ ആരാധകരായ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവർ കൂട്ടമായെത്തി മൈതാനത്ത് അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച് അഭ്യാസപ്രകടനം നടത്തിയത്. സമസ്ത എപി വിഭാഗത്തിന്റെ മർക്കസ് ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് കോളേജ് മൈതാനത്ത് അഭ്യാസപ്രകടനം നടത്തിയത്. ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് അതിരുകവിഞ്ഞ ആരാധന പാടില്ലെന്ന് എപി വിഭാഗം നേരത്തെ പറഞ്ഞിരുന്നു. കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പൊലീസിനും എംവിഡിക്കും നൽകിയത്.

കോളേജ് ഗ്രൗണ്ടിൽ നാലോളം കാറുകളിലും ബൈക്കിലുമാണ് അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റെ ഡോറിലും ഡിക്കിയിലും ബോണറ്റിലും ഫുട്ബോൾ ആരാധകരായ വിദ്യാർത്ഥികൾ കയറി നിന്നായിരുന്നു അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ കൊടിയേന്തിയും മുദ്രാവാക്യം വിളിച്ചും ലോകകപ്പിലെ പ്രധാന കളിക്കാർക്ക് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു വാഹനാഭ്യാസം.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയതോടെ വാഹനം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. വാഹന അഭ്യാസത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു.