തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിനായി 50 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ബാക്കി തുക ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെ കണ്ടെത്താനാണ് നീക്കം. ഡിസംബർ ഒമ്പതാം തീയതിയായിട്ടും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നവംബറിലെ ശമ്പളം നൽകിയിരുന്നില്ല.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ സാങ്കേതികത്വത്തെ ചാരി നിയമസഭയിൽ ഉത്തരം പറയാതെ ഗതാഗത മന്ത്രി ആന്റണി രാജു ഒഴിഞ്ഞു മാറിയിരുന്നു. ചോദ്യോത്തരവേളയിൽ എം. വിൻസെന്റാണ് ചോദ്യമുന്നയിച്ചത്. 200 കോടിയിലേറെ പ്രതിമാസ കളക്ഷനുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒരുമാസം മാത്രമാണ് പാലിച്ചതെന്നുമായിരുന്നു വിൻസെന്റിന്റെ വിമർശനം.

എന്നാൽ, സഭയിൽ മറുപടി നൽകാൻ നിശ്ചയിച്ചിട്ടുള്ളത് സ്വിഫ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണെന്നും ജീവനക്കാരുടെ ശമ്പള ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ശമ്പള വിഷയത്തിലെ മറുപടി വേണമെങ്കിൽ പ്രത്യേകം ചോദ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കം സഭയിലുണ്ടായിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം.